Thursday, 16 January 2014

           അസംതൃപ്തിയുടെ രാഷ്ട്രീയം
അസംപതൃപ്ത രാഷ്ട്രീയത്തിന്റേയും വിമത രാഷ്ട്രീയത്തിന്റേയും ഉത്പന്നമാണു ആം ആദ്മി പാർടി. ഇതുപോലൊരു രാഷ്ട്രീയഭൂമിക പാകപെട്ടുവരുന്ന സാഹചര്യമാണു  അടിയന്തരാവസ്ഥയിലേക്കു ശ്നയിച്ചതു. ‘ജനാധിപത്യ ഫാസിസംനിലനിൽക്കവെ നടന്ന തെരഞ്ഞെടുപ്പിൽ ഈ രാഷ്ട്രീയ ഭൂമിക വിശാലമാവുകയും അസംപ്തൃപ്തരും വിമതരുമടങ്ങുന്ന പുതിയ സഖ്യം സീറ്റുകൾ തൂത്തുവാരുകയും ചൈയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്റെ നവോദയമായതിനെ പലരും കണ്ടു. അതുവരെ തുടർന്നുവന്ന പഞ്ചവത്സരപദ്ധതികൾക്കു പകരം ഉരുളും പദ്ധതികൾ(Rolling Plan) വന്നു. ജനം പ്രതീക്ഷയോടെ കാത്തിരുന്നു. നിരാശയായിരുന്നു ഫലം. നാളേറെക്കഴിയും മുമ്പേ വിശാലസഖ്യം തല്ലിപ്പിരിഞ്ഞതു നേരത്തെ തൂത്തുവാരിയ ചൂലുപയോഗിച്ചുതന്നെയായിരുന്നു.
ഇടതുകക്ഷികൾ പോലും അന്നാ സഖ്യത്തെ പിന്തുണച്ചിരുന്നു. പക്ഷേ, അന്നൊരിക്കലും ഞങ്ങൾക്കു ചെയ്യുവാൻ കഴിയാത്തതാണു അവർ ചൈയ്തതെന്നു പറഞ്ഞിരുന്നില്ല. ഡൽഹിയിലെ ആം ആദ്മിയുടെ വിജയം മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ ഒന്നടക്കം ആഘോഷിക്കുകയാണിപ്പോൾ. ഇത്രനാളായി ഞങ്ങൾക്കു ചെയ്യാൻ കഴിയാഞ്ഞതു ആം ആദ്മി പാർടി ചൈയ്തിരിക്കുന്നുവെന്നാണിപ്പോൾ അവർ പറയുന്നതു. ആത്മഹത്യാപരമാണിതു. ആം ആദ്മി പാർടി രണ്ടുനാൾകൊണ്ട് നേടിയെടുത്തതാണൊ ഇടതുപക്ഷ രാഷ്ട്രീയം. ആണെങ്കിൽ കമ്മ്യൂണിസ്റ്റുപാർടികൾ പിരിച്ചുവിടുകയാണു നല്ലതു. അസംതൃപ്തരുടെ രാഷ്ട്രീയമെല്ലല്ലൊ ഇടതുപക്ഷ രാഷ്ട്രീയം. ഡൽഹിയിൽ പരിക്കേറ്റത് കോൺഗ്രസ്സിനാണെങ്കിൽ കേരളത്തിൽ ഇടതുപക്ഷമാണങ്കലാപ്പിൽ. ഇടതുപക്ഷ ബുദ്ധിജീവികളും പല്ലും നഖവും കൊഴിഞ്ഞ പഴയ വിപ്ലവകാരികളും പുറത്തുപോയവരും പുറത്താക്കപെട്ടവരും എല്ലാം ഇവിടെ ആം ആദ്മിയെ പുകഴ്ത്തുന്ന തെരക്കിലാണു.
ഞങ്ങളിൽനിന്നു ഉതിർന്നുപോയ ഗാന്ധിത്തൊപ്പിയാണു ആം ആദ്മി പാർടിക്കാർ എടുത്തണിഞ്ഞതെന്നു കോൺഗ്രസ്സുകാർ വിലപിക്കുന്നു. അതുകൊണ്ടായിരിക്കാം മാസങ്ങൾക്കു മുമ്പ് തന്നെ Back to Gandhi യെന്നു കുട്ടികൾ പറഞ്ഞതു. ഗാന്ധിത്തൊപ്പി വീണുപോയെന്നു ഉറപ്പായെശ്ങ്കിൽ കോൺഗ്രസ്സ്പാർടിയും പിരിച്ചുവിടുകയാണു വേണ്ടതു. ലീഗിനെപ്പോലെയുള്ള പാർടികളും പറയുന്നു ഞങ്ങളാണു യഥാർഥ ആം ആദ്മി പാർടിയെന്നു. എന്തായാലും വ്യക്തമായ അജണ്ടയില്ലാത്ത ഭരണഘടനപോലുമില്ലാത്ത അഭയാർഥികളുടെ കൂടാരമായ ആം ആദ്മി പാർടിയെ എല്ലാവരും ഭയക്കുന്നു. വേറിട്ട ചിന്തയുള്ളതു ബി.ജെ.പി ക്കു മാത്രമാണു. ഞങ്ങളാണു യഥാർഥ ആം ആദ്മിയെന്നു അവരിതുവരെ പറഞ്ഞിട്ടില്ല. ഇത്തവണയെന്തായാലും ഞങ്ങൾക്കുതന്നെ ഭരണമെന്ന ആത്മവിശ്വാസമാവാം അവർക്കു.

അടിയന്തരാവസ്ഥയുടെ ഉത്പന്നമായിരുന്ന വിശാലസഖ്യത്തിന്റെ ഗതി ആം ആദ്മിക്കും വന്നുകൂടായ്കയില്ല. അതുവരെ ഒരു തിരുത്തൽ ശക്തിയായി  ആം ആദ്മി നിലനിൽക്കണമെന്നാണെന്റെ ആഗ്രഹം. അതിനിടയിൽ വീണുകിട്ടുന്ന ഇടവേളകൾ മുഖ്യധാരാരാഷട്ട്രീയക്കാർ കുംബസരിക്കുവാൻ ഉപയോഗിക്കട്ടെ. ഇടതുകക്ഷികൾക്കു നഷ്ടപ്പെട്ട  ദിശാബോധം വീണ്ടെടുക്കുവാനും കഴിയട്ടെ