Wednesday, 17 September 2014



    വിശ്വാസങ്ങൾ മദ്യവിമുക്തമാക്കാനാവുമോ?


ഉജ്ജയനിലൊരു ക്ഷേത്രമുണ്ട്. കാലഭൈരവനാഥനാണവിടുത്തെ പ്രതിഷ്ഠ. ഇവിടുത്തെ പ്രസാദം മദ്യമാണു. ഭക്തർ മദ്യക്കുപ്പികളുമായാണത്രെ അമ്പലത്തിലെത്തുക. വിഗ്രഹത്തിന്റെ വായിലേക്കു മദ്യം അവർതന്നെ ഒഴിച്ചുകൊടുക്കും. ഒരുതുള്ളി പോലും കളയാതെ എല്ലാം ഭൈരവൻ അകത്താക്കും.! വിഗ്രഹം മദ്യം സേവിക്കുന്നതിന്റെ ഗുട്ടൻസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിന്നും ‘അത്ഞാതമത്രെ.’

ഗൂഗിൾ അമ്മാമനാണു ഈ വിവരമെനിക്കു വെളിപ്പെടുത്തിയതു. ഞാനെന്തിനീ രഹസ്യം തേടിപ്പോയെന്നു സംശയിക്കുന്നവരുണ്ടാവാം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ട് ഞാനെന്റെ കലാലയ സുഹൃത്തുക്കളുമായി ഒത്തുകൂടി. ഞങ്ങളിലൊരാളുടെ മകന്റെ കല്യാണ സൽക്കാരത്തിനു. കൊച്ചു കൊച്ചു ഫ്ലാഷ് ബാക്കുകളും ആനുകാലികങ്ങളുമായി ‘ബോധധാരാ’ സമ്പ്രദായത്തിലൂടെയായിരുന്നു ചർച്ചകൾ. കൂട്ടത്തിൽ മദ്യനിരോധനവും വിഷയീഭവിച്ചു.

‘ബഷീർ മദ്യപിക്കാത്തത് മതം വിലക്കുന്നതു കൊണ്ടാണു. ഞങ്ങളുടെ ദൈവങ്ങൾ തന്നെ കുടിയന്മരാണു. പിന്നെ അവരെ ആരാധിക്കുന്ന ഞങ്ങൾ എന്തിനു കുടിക്കാതിരിക്കണം?’ ഇതുവരെ മദ്യം കഴിച്ചിട്ടില്ലാത്ത എന്റെ സതീർത്ഥ്യയന്റെ വാക്കുകൾ കേട്ടു ഞാനമ്പരന്നു.

ഹിന്ദു ദൈവങ്ങൾ അത്തരക്കാരണോ? ഇതറിയാനാണു ഞാൻ ഗൂഗിൾ അമ്മാമനെ സമീപിച്ചത്. മദ്യത്തിനൊ സമാനമായ മയക്കു മരുന്നുകൾക്കോ അടിമയാകുന്നതു ഹിന്ദുമതാചരങ്ങൾക്ക് എതിരാണെന്നും ഇതു പാപമായാണു പരിഗണിക്കുന്നതെന്നുമാണു ആദ്യമേ കിട്ടിയ വിവരം. അതിനു താഴെയാണു കാലഭൈരവനെ പരിചയപ്പെടുത്തുന്നതു.

വിശാലമായ കവുങ്ങ് തോപ്പായിരുന്നു എന്റെ ഉമ്മ വീടിന്റെ പിൻ ഭാഗം. അതിന്റെ ഒരറ്റത്ത് വെട്ടുകല്ലുകെട്ടിയുണ്ടാക്കിയ ഒരു തറ ഉണ്ടായിരുന്നു. മണ്ണുകൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കിയ ചില രൂപങ്ങൾ ആ തറയിൽ എന്റെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്. വർഷത്തിലൊരിക്കൽ പുലയ വിഭാഗക്കാരായ ചിലർ വന്ന് ഈ രൂപങ്ങൾക്ക് മേൽ മദ്യമൊഴിക്കും. കയ്യിലുള്ള പൂവൻ കോഴിയുടെ കഴുത്തറത്തു ചോരയും ചീറ്റിക്കും. വീട്ടുമൃഗങ്ങളെ രോഗികളാക്കുന്നതും മടിയന്മാരാക്കുന്നതുമായ പിശാചുക്കളൊ ദുർദൈവങ്ങളൊ ആണത്രെ ഇവർ. ദൈവങ്ങളിലും ദുർനടപ്പുകാരൊയെന്നു ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. എന്തായാലും ഇവരെ തൃപ്തിപ്പെടുത്താൻ പുലയർ തന്നെ വേണം. നോക്കൂ നിങ്ങൾ. ദുർദേവന്മാരേയും ദേവതകളേയും പിശാചുക്കളേയുമെല്ലാം അധ:സ്ഥിത വർഗത്തോടാണു നാം ചേർത്തുവെക്കുന്നതു. ഒരു വരേണ്യ വർഗക്കാരനായവനും ഇടക്കിടെ ശല്യം ചെയ്യാനെത്താറുണ്ട്. രക്ഷസ്സ്. ഇയാളെ തളക്കാൻ സാക്ഷാൽ ബ്രാഹ്മണൻ തന്നെ വരണം. ഈ വരേണ്യവർഗക്കാരനായ രക്ഷസ്സ് ദൈവമാണോ പിശാചാണോ എന്നെനിക്കറിയില്ല. എന്തായാലും ഇയാൾ മദ്യപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നോക്കൂ മദ്യവും ഇവിടെ ചേർത്തു വെക്കുന്നത് അധ:സ്ഥിതരോടൊപ്പമാണു.

കാലഭൈരവനേയും മദ്യത്തേയും കുറിച്ചു പറഞ്ഞപ്പോൾ മദ്യസേവയിലൂടെയുള്ള പഴയകാല അനുഷ്ഠാനങ്ങൾ ഓർമയിൽ വന്നതാണു. യാഗങ്ങൾക്കു കാർമികത്വം വഹിക്കുന്നതു ബ്രാഹ്മണരാണു. യാഗങ്ങൾക്കുപയോഗിക്കുന്ന സോമരസം ഒരർഥത്തിൽ ലഹരിപകരുന്നതാണു. ബുദ്ധ ഭിക്ഷുക്കൾ അമൃതം എന്നൊരു ലായനി ഉപയോഗിക്കാറുണ്ടത്രെ. ഇതും ലഹരി പകരുന്നതാണു. ഒരു ഭൈരവൻ മാത്രമെല്ല വേറെ പലദൈവങ്ങളും മദ്യത്തോടു വിരോധമില്ലാത്തവരാണെന്നു നമുക്കറിയാം. ചുരുക്കത്തിൽ നമ്മുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും ദൈവങ്ങളും മദ്യവിമുക്തമെല്ലെന്നു വ്യക്തം.

ഒരു സാധാരണക്കാരന്റെ വ്യക്തിജീവിതത്തിൽ നിന്നും മദ്യത്തെ അകറ്റി നിറുത്തുവാൻ പടിപടിയായി കഴിഞ്ഞെന്നു വരാം. പക്ഷെ, അയാളുടെ വിശ്വാസങ്ങളെ മദ്യവിമുക്തമാക്കുവാൻ നമുക്കാവുമൊ?
 

Monday, 1 September 2014



 മഴയെക്കുറിച്ചുതന്നെ—വീണ്ടും

മഴപെയ്യാൻ മടിച്ചാണു ഇക്കൊല്ലം കാലവർഷം തുടങ്ങിയതെങ്കിലും ക്രമേണ കനപ്പെടുകയും കിട്ടേണ്ടുന്ന മഴ ലഭിക്കുകയും ചൈയ്തിരിക്കുന്നു. ഡാമുകളിലെല്ലാം ജലനിരപ്പു പരമാവധിയെത്തി. പത്തു ജില്ലകളിൽ സധാരണത്തേക്കാൾ കൂടുതലും ലഭിച്ചിട്ടുണ്ടെത്രെ. പാലക്കാടു ജില്ലയിൽ മാത്രം ആറു ശതമാനം കൂടുതലാണത്രെ കിട്ടിയ മഴ.

 മഴവെള്ളമെല്ലാം സർവം സഹയായ ഭൂമി പിൽകാലത്തേക്കായി സംഭരിച്ചുവെക്കുകയാണു നമ്മുടെ നാട്ടിലെ രീതി. കിണറുകളും കുളങ്ങളും കായലുകളും അടുത്ത കാലവർഷം വരെ വെള്ളം ആവശ്യാനുസരണം നമുക്കു തന്നുകൊണ്ടേയിരുന്നു. പുതുതായി കുഴിക്കുന്ന കിണറുകളും കുളങ്ങളും നമുക്കായി വെള്ളം തന്നുകൊണ്ടിരുന്നു. 
 കുറച്ചുകാലമായി ഈ രീതിക്കൊരു മാറ്റം വന്നിട്ടുണ്ടോ? മഴയൊഴിഞ്ഞു അധികകാലമാവും മുമ്പേ കിണറുകളും കുളങ്ങളും കായലും പുഴയും കാലിയാവുന്നു! പിന്നെ വറുതിയുടെ ദിനങ്ങൾ. അടുത്ത കാലവർഷത്തിനായി വേഴാമ്പലിനെപ്പോലെ കാത്തിരിപ്പു. ഭൂഗർഭജലം ഊറ്റിയെടുക്കുവാൻ മലയാളി ശ്രമിച്ചതപ്പോഴാണു. പിന്നേയുമുള്ള ശ്രമത്തിലാണു ‘മഴവെള്ള സംഭരണി’യെ മലയാളി പരിചയപ്പെടുന്നതു. മലയാള ഭൂമിയുടെ ധർമം ആരാണപഹരിച്ചത്?  അതോ നമ്മുടെ ഭൂമിയാണോ അപഹരിക്കപ്പെട്ടത്?

കുളിക്കാനും കുടിക്കാനും പാചകത്തിനും കൃഷിക്കുമാണു നാം വെള്ളം ഉപയോഗിക്കുന്നതു. ആധുനിക കാലത്തു വെള്ളത്തിന്റെ ഉപഭോഗത്തിന്റെ വ്യാപ്തി കൂടിയിരിക്കുന്നു. വ്യവസായ ശാലകൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്കു മനുഷ്യൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്കിനേക്കാൾ എത്രയോ ഇരട്ടിയാണത്രേ! വാതകങ്ങളും കീടനാശിനികളും മാത്രമെല്ല വ്യവസായശാലകൾ പുറത്തുവിടുന്ന ചൂടും ശബ്ദവും അണുവികിരണവും വായുവും വെള്ളവും മനിലമാക്കുന്നു. രണ്ട് ഹൈഡ്രജൻ മൂലകവും ഒരു ഓക്സിജൻ മൂലകവും സംയോജിക്കുന്നതാണു ‘വെള്ളം’ എന്നു മനുഷ്യൻ കണ്ടെത്തിയെങ്കിലും  ഈ മൂലകങ്ങളെ കൂട്ടിയോജിപ്പിച്ചു വെള്ളമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇന്നുവരെ കണ്ടെത്തിയിട്ടില്ല. രാസ പരീക്ഷണങ്ങൾക്കിടെ വേർപ്പെടുന്ന ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്നു  വെള്ളമായി മാറുന്നത് നാം നിസ്സഹായതയോടെ കണ്ടുനിൽക്കുന്നു.


മുൻ നിശ്ചിതമായ ചില വ്യവസ്ഥകളിലാണു പ്രപഞ്ചം നിലനിൽക്കുന്നതു. ജീവന്റെ നിലനിൽപ്പിനു അത്യാവശ്യമായ ജലത്തിന്റെ ഭൂമിയിലെ മൊത്തം അളവു എക്കാലത്തും സ്ഥായിയായാണു സംവിധാനിക്കപ്പെട്ടിരിക്കുന്നതു. കടലിലൂടേയും കരയിലൂടെയും അന്തരീക്ഷത്തിലൂടെയും വെള്ളമായും നീരാവിയായും മഞ്ഞായും അതു നീങ്ങിക്കൊണ്ടിരിക്കുന്നു. ചാക്രികമായ ഈ സഞ്ചാരമാണു അതിനെ സ്ഥായിയായി നിലനിറുത്തുന്നതു. വെള്ളത്തെ നശിപ്പിക്കുവാൻ നമുക്കാവില്ല. താത്കാലികമായി മലിനമാക്കുവാനേയാക്കാം.അതു നാം ചൈതുകൊണ്ടിരിക്കുന്നു. അതിന്റെ ഭവിഷ്യത്തു അനുഭവിക്കുകയും ചെയ്യുന്നു. ഓർക്കുക. ഒരു തുള്ളി ജലം ജലചക്രത്തിലൂടെ കടലിൽനിന്നു തുടങ്ങി കടലിൽതന്നെ തിരിച്ചെത്തുവാൻ ലക്ഷക്കണക്കിനു വർഷങ്ങൾ എടുക്കുമെത്രെ!! ഈ ജലചക്ര വ്യവസ്ഥയാണു ജീവനെന്ന പ്രതിഭാസത്തെ നിലനിറുത്തുന്നത്.