Monday, 28 July 2014

പെരുന്നാൾ ചിന്തകൾ
ഓരോ പെരുന്നാളും എനിക്കു കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളാണു. ആഘോഷത്തിമർപ്പകളുടെ അതിർവരമ്പുകൾ മാഞ്ഞുപോകുന്ന കാലം. പെരുന്നാൾ ആഘോഷത്തിന്റെ പൂർത്തീകരണത്തിനായുള്ള ഒരുക്കങ്ങളുടെ തലേപത്തുനാളുകളാണിന്നു റമദാനിലെ അവസാനത്തെ പത്ത്. തെരുവുകൾ സജീവമാക്കുന്നതു പർദ്ധാധാരികളും കുട്ടികളുമാണു.

 ‘ഉടുത്തൊരുങ്ങാനെത്രയുണ്ടെങ്കിലും പെരുന്നാളിനൊരു പുത്തൻ പുടവ’ യെന്നാണിന്നത്തെ ചിന്ത. ‘ഉടുക്കാനൊരു പുടവ’ സ്വപ്നമായി കൊണ്ടുനടന്നിരുന്ന കാലമായിരുന്നു അന്നത്തെ കുട്ടിക്കാലം. പലപ്പോഴും ഈ സ്വപ്നം പൂവണീഞ്ഞിരുന്നതു പെരുന്നാൾ പുലരിയിലായിരുന്നു.

 ഋതുഭേതങ്ങളുടെ ഉത്സവമാണു പെരുന്നാളുകൾ. പെരുന്നാളുകൾ കണക്കാക്കുന്നതു ചാന്ദ്രവർഷത്തിലാണല്ലൊ. സൗരവർഷത്തേക്കാൾ ഇരുപതു ദിനത്തിന്റെ കുറവു ഹിജറ  വർഷത്തിനുള്ളതുകൊണ്ട് പെരുന്നാളുകൾ ഓരോ ഋതുവിലും മാറി വരുന്നു. വസന്തവും ഗ്രീഷ്മവും ശിശിരവും ഹേമന്തവുമെല്ലാം പെരുന്നാളുകളിൽ കടന്നുവരുന്നു. ഇതര മതാഘോഷങ്ങൾക്കു ഋതുഭേതവുമായി ബന്ധമുണ്ടെന്നു തോന്നുന്നില്ല. വേനലിന്റെ ചൂടും ശിശിരത്തിന്റെ കുളിരും വസന്തത്തിന്റെ സുഗന്ധവും പെരുന്നാളുകൾക്കു മാത്രം സ്വന്തം.

മതിമറന്നാഘോഷിക്കുവാനുള്ളതല്ല  പെരുന്നാളുകളെന്ന തിരിച്ചറിവുണ്ടാവാൻ ബാല്യവും കൗമാരവും കടന്ന് ഒരുപാട് ദൂരം പിന്നിടേണ്ടിവന്നു.

‘ പിന്നീട് ആ ദിവസത്തിൽ സുഖാനുഭവങ്ങളെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും’. വിശുദ്ധ ഖുർ’ആനിലെ അദ്ധ്യായം 102 അവസാനിക്കുന്നതു ഇപ്രകാരമാണു.
 ഈ സൂക്തം ജീവിതം മതിമറന്നോഘോഷിക്കുന്നവർക്കുള്ള താക്കീതാണു. തങ്ങൾക്കു ലഭിച്ച സൗഭാഗ്യങ്ങൾ സഹജീവികൾക്കായി പങ്കുവെക്കുവാൻ മടിക്കുന്നവർക്കുള്ള മുന്നറിയിപ്പാണു.
പുതുവസ്ത്രമണിയുമ്പോൾ വിശ്വാസി ഇങ്ങനെ പ്രാർഥിക്കണമെന്നു പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. ‘അള്ളാഹുവേ, എല്ലാ സ്തുതിയും നിനക്കാണു .എന്നെ അണിയിച്ച ഈ വസ്ത്രത്തിൽ നിന്നുള്ള നന്മയേയും എന്തിനുവേണ്ടിയാണോ ഇതു നിർമിച്ചതു അതിന്റെ നന്മയേയും ഞാൻ ചോദിക്കുന്നു. ഇതിൽ നിന്നുള്ള തിന്മയിൽ നിന്നും  എന്തിനു വേണ്ടിയാണോ ഇതു നിർമിച്ചത് അതിന്റെ തിന്മയിൽനിന്നും ഞാൻ നിന്നിൽ ശരണം തേടുകയും ചെയ്യുന്നു.’

പുതുവസ്ത്രമണിയുമ്പോൾ അതില്ലാത്തവരെയോർക്കുക.  വയറുനിറച്ചുണ്ണുമ്പോൾ അതിനു കഴിയാത്തവരെയോർക്കുക.

ഈ പെരുന്നാളിലെ നമസ്കാരശേഷം പരസ്പരം ആശംസകൾ പങ്കിടുമ്പോൾ കൈമാറാനാവതെ ഹൃദയത്തിന്റെ അടിത്തട്ടിൽ രണ്ടാശംസകൾ നോവായി ഘനീഭവിച്ചു കിടക്കുമെന്നു ഞാൻ തിരിച്ചറിയുന്നു. കുട്ടിക്കാലത്തു കാലണത്തുട്ട് പെരുന്നാളുപഹാരമായി തന്നിരുന്ന പ്രിയപ്പെട്ട ഉപ്പയ്ക്കും കഴിഞ്ഞ  പെരുന്നാൾ ചോറു വിളമ്പിത്തന്ന പ്രിയപ്പെട്ട ഉമ്മക്കും കൈമാറേണ്ടവ. ആയുസ്സിന്റെ പുസ്തകത്തിൽ അടുത്ത പെരുന്നാളിനു ആരുടെയൊക്കെ പേജുകളാണവശേഷിക്കുന്നതെന്നു  അറിയില്ലല്ലൊ.

തക്കബ്ബലള്ളാഹു മിൻ വ മിൻക്കും (അള്ളാഹു എന്റേയും നിങ്ങളുടേയും സൽകർമങ്ങൾ സ്വീകരിക്കുമാറാകട്ടെ)
ഗസ്സയെക്കുറിച്ചോർക്കാതെ ഈ പെരുന്നാൽ സുദിനം കടന്നുപോവാനാവില്ല.

അവർക്കായി ഇത്രയും കുറിക്കട്ടെ.

സത്യതിനെതിരെ നൂറ്റാണ്ടുകൾക്കു മുമ്പേ  
തുടങ്ങിയതാണീ ക്രൂരത 
മരുഭൂമിയിൽ കീറി മുറിച്ചു വലിച്ചിഴച്ചവർ 
കരളു പിഴുതു വായിലിട്ടു ചവച്ചു തുപ്പിയോർ
ഇരുമ്പ് കൊളുത്തിട്ടു ദേഹം ചീകിയവർ
അങ്ങനെ നടുക്കുന്ന ഓര്മ്മകൾ 
എത്ര എത്ര !

സത്യം എക്കാലവും പരീഷണം 
നേരിട്ട് കൊണ്ടേ യിരിക്കും

അവർക്കുള്ളത് "താഴ്വരയിലൂടെ 
ഒഴുകുന്ന പുഴക്കരികിലെ സ്വർഗം "


No comments:

Post a Comment